പടിഞ്ഞാറൻ രാജ്യങ്ങളിൽ അൽഹസൻ എന്നറിയപ്പെടുന്ന ഇബ്നു ഹൈസം 965ൽ ബസ്വറ (ഇന്നത്തെ ഇറാഖ്) യിലാണ് ജനിച്ചത്. Arabic and Islamic scientific heritage കുവൈത്ത് അവാർഡ് (2014) ജേതാവ് കൂടിയായ നാദിർ അൽ ബിസ്രി പറയുന്നു, ഇബ്നു ഹൈസം ഒരു ബഹുമുഖ പ്രതിഭയാണ്. അദ്ദേഹത്തിന്റെ കാലത്ത് തന്നെ മാത്തമാറ്റിക്സിലൂടെ ഫിസിക്സ് മേഖല കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. പക്ഷേ അന്ന് റിയാലിറ്റി മനസ്സിലാക്കാനുള്ള ഫിസിക്സിനെയും മാത്ത്സിനെയും തീർത്തും വ്യത്യസ്തമായ വഴികളായി പരിഗണിച്ചായിരുന്നു ഗ്രീക്കുകാരുടെ ശാസ്ത്ര പഠനം. കാരണം രണ്ടു വിഷയങ്ങൾക്കും രണ്ടു ധ്രുവങ്ങളിലെ മേഖലകളെയാണ് കൈകാര്യം ചെയ്യാനാവുന്നത് എന്നതായിരുന്നു അവരുടെ വാദം. അവരുടെ വീക്ഷണത്തിൽ ഫിസിക്സ് കൈകാര്യം ചെയ്യുന്നത് ചലനാത്മകമായ കാര്യങ്ങളെയാണ്. ചലനനിയമങ്ങളും പ്രവാഹങ്ങളുമൊക്കെയാണ് ഫിസിക്സ്. എന്നാൽ മാത്ത്സ് അതിനു നേർവിപരീത സ്വഭാവം കൈക്കൊള്ളുന്ന മേഖലയാണ്. കൃത്യതയാർന്ന അബ്സ്ട്രാക്ടായ ചില സംക്ഷിപ്തതകളാണ് മാത്ത്സ്.
നിലവിൽ ഷാർജ യൂണിവേഴ്സിറ്റിയിലെ ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗം ഡീൻ ആയി പ്രവർത്തിക്കുന്ന അൽ ബിസ്രി തുടരുന്നു: പക്ഷേ ഇന്നത്തെ ശാസ്ത്രതലമുറ മാത്ത്സിനെയും ഫിസിക്സിനെയും ഒരു കുടക്കീഴിലിലാക്കാനുള്ള വഴികൾ തിരയുകയാണ്. ഇവിടെയാണ് ഇബ്നു ഹൈസമിന്റെ കാഴ്ചപ്പാടിന് പ്രസക്തിയേറുന്നത്.
പ്രകാശം നേർരേഖയിലാണ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹമുൾപ്പടെ പല ശാസ്ത്രജ്ഞർക്കും വിശ്വാസമുണ്ടായിരുന്നു. ആദ്യമായി പ്രകാശസഞ്ചാരത്തെ പഠിക്കാൻ മാത്ത്സ് ഉപയോഗിച്ചത് ഇബ്നു ഹൈസമാണ്. ഇവ്വിഷയകമായി മറ്റു പല ശാസ്ത്രജ്ഞരെയും പോലെ തന്റെ തിയറികളിലേക്ക് മാത്രം ചുരുങ്ങിയിരുന്നില്ല അദ്ദേഹം. പ്രകാശസഞ്ചാരം നേർരേഖയിലാണെന്ന് തെളിയിക്കാൻ അദ്ദേഹം പരീക്ഷണങ്ങൾ നടത്തി. അവസ്ഥാന്തരങ്ങൾ സംഭവിക്കുന്നതനുസരിച്ച് പ്രകാശത്തിന്റെ സ്വഭാവം മനസ്സിലാക്കാനും വ്യത്യസ്ത പ്രതലങ്ങളിലൂടെയുള്ള വെളിച്ചത്തിന്റെ സഞ്ചാരമെങ്ങനെയെന്നറിയാനും (Refraction) വിവിധ പരീക്ഷണങ്ങൾ നടത്തി. അവയിലധികവും തന്റെ കിതാബുൽ മനാളിറിൽ (Book of Optics) രേഖപ്പെടുത്തിയിട്ടുണ്ട്. 1040ൽ അദ്ദേഹത്തിന്റെ മരണത്തിനു കുറച്ചു നാളുകൾക്ക് മുമ്പാണ് അതിന്റെ രചന പൂർത്തിയാകുന്നത്. 200 വർഷങ്ങളോളമായി അതിന്റെ ലാറ്റിൻ പരിഭാഷ De aspectibus എന്ന പേരിൽ പ്രചാരത്തിലുണ്ട്.
സരളമായത് മുതൽ അങ്ങേയറ്റം സങ്കീർണമായ പരീക്ഷണങ്ങൾ വരെ ഇബ്നു ഹൈസം നടത്തിയിട്ടുണ്ട്. സൂര്യൻ, അഗ്നി തുടങ്ങി പ്രകാശസ്രോതസ്സുകളുടെ വിവിധ ഭാവഭേദങ്ങളെ നിരീക്ഷിച്ചു. ഒരേ സ്ഥലത്ത് വ്യത്യസ്ത ഇടങ്ങളിലായി മെഴുകുതിരിൾ തെളിയിച്ച് പ്രകാശസഞ്ചാരം നേർരേഖയിലാണെന്ന സിദ്ധാന്തത്തെ പരീക്ഷിച്ചറിഞ്ഞു. മെഴുകുതിരികളെല്ലാം ഇരുൾ നിറഞ്ഞ ഒരു പ്രദേശത്തേക്ക് വെളിച്ചമെത്തിക്കുന്ന ജനാലയ്ക്കു മുന്നിലായിരുന്നു. മെഴുകുതിരിയുടെ പ്രകാശം തട്ടുന്ന രീതിയിൽ ജനാലയ്ക്കു മറുവശത്തായുള്ള ഇരുണ്ട അന്തരീക്ഷത്തിൽ പ്രകാശം കടത്തിവിടാത്ത വസ്തുവിനെ (opaque object) സ്ഥാപിക്കുകയും ചെയ്തു. ഓരോ മെഴുകുതിരിയുടെയും വെളിച്ചം കൃത്യമായി ആ വസ്തുവിൽ പതിക്കും. ഏതെങ്കിലും ഒരു മെഴുകുതിരി മറച്ചു പിടിച്ചാൽ അതിന്റെ നേരെയുള്ള പ്രകാശം മാത്രം അപ്രത്യക്ഷമാകും. അതേ മറ മാറ്റിയാൽ വീണ്ടും പ്രകാശം കടന്നുവരും. ഇതായിരുന്നു പ്രകാശസഞ്ചാരം നേർരേഖയിലാണെന്ന് തെളിയിക്കാൻ ഇബ്നു ഹൈസം ചെയ്ത പരീക്ഷണം. ഏതു കാലാവസ്ഥയിലും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പരീക്ഷണമായിരുന്നത്.
മറ്റൊരു പരീക്ഷണത്തിൽ ഒരു ചെറുദ്വാരത്തിലൂടെ മാത്രം പ്രകാശം വരുന്ന രീതിയിൽ ഒരു മുറി (Dark Room) അദ്ദേഹം സംവിധാനിച്ചു. ആധുനിക ഫോട്ടോഗ്രാഫി ക്യാമറകളുടെ പ്രവർത്തനരീതിയുടെ അടിസ്ഥാന രൂപരേഖയായിരുന്നത്. പ്രകാശസഞ്ചാരം നേർരേഖയിലാണെന്നും നമ്മുടെ കാഴ്ചകളിൽ അവ അനുഭവവേദ്യമാകുന്നതെങ്ങനെയെന്നും മനസ്സിലാക്കാൻ വേണ്ടിയാണ് ഡാർക് റൂം (camera obscura) തയ്യാറാക്കിയത്. ഡാർക് റൂമിന്റെ ചുമരിനപ്പുറമുള്ള ദ്വാരത്തിനു മുന്നിലുള്ള കാഴ്ചയുടെ പ്രതിബിംബം അതേ രൂപത്തിൽ അതിന്റെ വിശേഷണങ്ങളെല്ലാമോടെ തന്നെയാണ് dark room wall ൽ രൂപപ്പെട്ടത്. പക്ഷേ, ഒരു വ്യത്യാസമുണ്ടായിരുന്നു. പ്രതിബിംബം (image) തലതിരിഞ്ഞാണുള്ളത്.
ഇതുൾപ്പെടെയുള്ള പല പരീക്ഷണങ്ങളിലൂടെ ഇബ്നു ഹൈസമിന്റെ തിയറികൾക്ക് ശക്തിയേറി. കാഴ്ചയെ കുറിച്ച് അക്കാലത്ത് നിലനിന്നിരുന്ന വിശ്വാസം വിചിത്രമായിരുന്നു. കണ്ണിൽ നിന്ന് പുറപ്പെടുന്ന പ്രകാശത്തിന്റെ സഹായത്തോടെയാണ് കാഴ്ച സാധ്യമാകുന്നതെന്നായിരുന്നു അന്ന് പലരും കരുതിയിരുന്നത്. പക്ഷേ, ഇബ്നു ഹൈസം അതിനെതിരായിരുന്നു. ഡാർക് റൂം പരീക്ഷണത്തിൽ ചെറുദ്വാരത്തിലൂടെ പ്രകാശരശ്മികൾ വന്നപോലെ കണ്ണിന്റെ കൃഷ്ണമണിയിലൂടെ നേർരേഖയിൽ സഞ്ചരിക്കുന്ന പ്രകാശം കടന്നുവരികയും കാഴ്ച സാധ്യമാവുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വാദിച്ചു. അൽ ബിസ്രി വിശദീകരിക്കുന്നു, 'കാഴ്ച'യെന്നത് ധാരണാശക്തി കൊണ്ട് തിരിച്ചറിയുന്ന ഒരു പ്രക്രിയയാണെന്ന് ആദ്യമായി മനസ്സിലാക്കിയത് ഇബ്നു ഹൈസമാണ്. അദ്ദേഹം പറയുന്ന പ്രകാരം സങ്കല്പത്തിന്റെയും ഓർമ്മശക്തിയുടെയും വിവേചനബുദ്ധിയുടെയും അനുമാനത്തിന്റെയുമൊക്കെ സംക്ഷിപ്ത രൂപമാണ് കാഴ്ച. മാനസികമായ ഇത്തരം കഴിവുകൾ നഷ്ടപ്പെടുകയാണെങ്കിൽ കാഴ്ച അനുഭവവേദ്യമാവുകയില്ലെന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം.
Refraction പോലുള്ള പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരീക്ഷണങ്ങളാണ് പ്രകാശശാസ്ത്രത്തെ (Optics) കുറിച്ച് കൂടുതൽ പഠനങ്ങൾക്ക് ആശ്വാസമേകിയത്. ഇത്തരം പ്രതിഭാസങ്ങൾക്ക് അനേകം ഉദാഹരണങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ കാണാം. ഒരു സ്വിമ്മിങ് പൂളിലേക്ക് ഇറങ്ങി നമ്മുടെ കാലുകളിലേക്ക് വെള്ളത്തിലൂടെ നോക്കുമ്പോൾ നമ്മുടെ കണ്ണുകൾക്ക് തോന്നുന്ന ഒരു തരം മിഥ്യ Refraction കാരണമാണ്. അതുപോലെ തന്നെ ഗ്ലാസ്സിലെ വെള്ളത്തിലൂടെ സ്ട്രോ നോക്കുമ്പോൾ പുറമെയുള്ളതിൽ നിന്നും വ്യതിരിക്തമായ രൂപത്തിൽ കാണാം. പ്രതലങ്ങൾ മാറുന്നതനുസരിച്ച് നമ്മുടെ കാഴ്ചകളും വ്യത്യാസപ്പെടുന്നു. പല ശാസ്ത്രജ്ഞരും ഇത്തരം പ്രതിഭാസങ്ങളെ നിരീക്ഷിച്ചിട്ടുണ്ടെങ്കിലും അത് സംഗ്രഹിക്കുന്ന രീതിയിൽ ഇബ്നു ഹൈസം മുന്നോട്ടു വെച്ച മാത്തമാറ്റികൽ ഫോർമുലകൾക്ക് സമാനമായവ ആരും കൊണ്ടുവന്നിട്ടില്ല. 1200 കളിൽ അദ്ദേഹം രൂപപ്പെടുത്തിയ ഫോർമുലകളാണ് ആദ്യമായി eye lens കളുടെ രൂപകല്പനയ്ക്ക് ഇറ്റലി ശാസ്ത്രഞ്ജരെ സഹായിച്ചത്. Convex/concave lens കളിലൂടെയുള്ള കിരണഭിന്നതയും (Refraction) പ്രതിബിംബനവുമായി (Reflection) ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരീക്ഷണങ്ങളാണ് 1600 കളിൽ ഡച്ച് ശാസ്ത്രഞ്ജരെ ടെലിസ്കോപ്പ് തയ്യാറാക്കാൻ സഹായിച്ചത്.
അൽ ബിസ്രി ഓർമ്മപ്പെടുത്തുന്നു: പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച ഇംഗ്ലീഷ് എമ്പിരിസിസ്റ്റായ (പരീക്ഷണങ്ങളിലൂടെ അനുഭവിച്ചറിയുന്നത് മാത്രം സത്യമാണെന്ന വിശ്വാസം) റോജർ ബേക്കൺ വ്യാപകമായി തന്നെ ഇബ്നു ഹൈസമിനെ അവലംബമാക്കിയതായി കാണാം. പതിനേഴാം നൂറ്റാണ്ടിലെ പോളിഷ് ജ്യോതിശാസ്ത്രജ്ഞനായ ജൊഹാൻസ് ഹാവിലെസ് 1647ൽ selenographia എന്ന കൃതി രചിച്ചിരുന്നു. ചന്ദ്രന്റെ മാപ്പിംഗുമായി ബന്ധപ്പെട്ട ആദ്യ ഗ്രന്ഥമായിരുന്നത്. അതിന്റെ മുഖചിത്രമായി ജൊഹാൻസ് തെരഞ്ഞെടുത്തത് ഇബ്നു ഹൈസമിനെയും ഗലീലിയോയെയുമാണ്.
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇസ്ലാമേതര ഗവേഷകർ ഇബ്നു ഹൈസമിന്റെ സംഭാവനകളെ ഒരു പരിധിവരെ മാത്രമായിരുന്നു സ്വീകരിച്ചത്. കാരണം അവരുടെയൊക്കെ ശ്രദ്ധ ബേക്കണിലും അദ്ദേഹത്തിന്റെ ഗുരുവായ റോബർട്ട് ഗ്രോസ്സ്ടെസ്റ്റെയിലുമായിരുന്നു. ഇരുപതാം നൂറ്റാണ്ട് വരെ അധിക പടിഞ്ഞാറൻ ശാസ്ത്രഗവേഷകരും experimental method ന്റെ പിതാവായി ഗ്രോസ്സ്ടെസ്റ്റെയെ കരുതിപ്പോന്നു. പക്ഷേ, ഇന്ന് ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായി ഇബ്നു ഹൈസം പ്രോജ്ജ്വലിച്ചു നിൽക്കുകയാണ്. Cerro Pachon ന്റെ അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ പ്രപഞ്ചത്തെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ അതിനു പ്രാഥമിക രൂപം പകർന്ന (dark room experiment) ആധുനിക ശാസ്ത്രരീതിയുടെ ഉപജ്ഞാതാവായ അബൂ അലി അൽ ഹസൻ ഇബ്ൻ ഹൈസമിനെ മറക്കാതിരിക്കുക.
- ലീ അഡെയ്ർ ലോറൻസ് (Journalist, The wall street)
വിവ: മുഹ്സിൻ വാഫി വെഞ്ഞാറമൂട്
COMMENTS