ബ്രിട്ടീഷ് സഞ്ചാരി ബ്രൂസ് ചാറ്റ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇതേ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ട്. ഇടക്കെന്തിനാണ് ഹൃസ്വമായ യാത്രകളും അലച്ചിലുകളും ? ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ സ്വാഭാവിക ഒഴുക്കിന് അതൊക്കെയൊരു തടസ്സമല്ലേ ? അതിനു പക്ഷെ ബ്രൂസ് ചാറ്റ് തന്നെ കണ്ടെത്തിയ മറുപടി 'Restlessness' എന്ന പദമാണ്. ചാറ്റ്വിന് മറുപടിയായി സ്വയം തോന്നിയത് അതാവണം.
എല്ലാത്തിനുമപ്പുറം ഉള്ളിൽ വെളിച്ചം നിറയുന്ന അത്തരം ഇടങ്ങളിൽ സ്വസ്ഥമായി ചെന്നിരിക്കുന്നത് അനുഭൂതിദായകമായ മെഡിറ്റേഷനാണ്. ഡൽഹിയിലെ സൂഫി പഥങ്ങളും ഖാൻഖാഹുകളും ദർഗകളും പൗരാണിക പള്ളികളുമെല്ലാം അങ്ങനെ ചില പ്രിയപ്പെട്ട ഇടങ്ങളാണ്. എന്തെങ്കിലും ആവശ്യാർത്ഥം ഡൽഹിയിലെത്തുമ്പോൾ ചെന്നു കയറുമെന്നല്ലാതെ സ്വസ്ഥതമായി അവിടെപ്പോയി ഇരിക്കാനും സമയം ചിലവഴിക്കാനും മനുഷ്യരെ കാണാനും അധികമങ്ങനെ കഴിഞ്ഞിട്ടില്ല. ഈയടുത്തത് ഹൃദ്യമായി നടന്നു.
നിസാമുദ്ദീനിലേക്കാണ് ആദ്യം ചെന്നത്. ഏതു നേരവും കാലവും പോലെ ആ രാത്രിയും മനുഷ്യർ അങ്ങോട്ട് ഒഴുകുന്നുണ്ട്. ദോശയും ദാലും പൂരിയും സബ്ജിയും ബട്ടറും ഹലീമും പച്ചരിച്ചോറും ചൂട് കാപ്പിയും മസാലമൂടിയും തക്കാളി സൂപ്പും മാറി മാറി മണക്കുന്ന ബഹളമയമായ തെരുവുകളാണ് പോകുന്ന വഴിയിൽ നിറയെ. ഖവ്വാലിയും ഭിക്ഷാടന സ്വരങ്ങളും തെരുവ് കച്ചവടക്കാരുടെ ആർപ്പ് വിളികളും തീർത്ഥാടകരുടെ ബഹളവും നിറഞ്ഞ അന്തരീക്ഷം.
നിസാമുദ്ദീനിലെ ഇടുങ്ങിയ ഇടവഴി നിറയെ ചാദറും പൂക്കളും അത്തറും വിൽക്കുന്ന കച്ചവടക്കാരാണ്. ഊദും കുന്തിരിക്കവും മണക്കുന്ന വഴി. നിറയെ പൂക്കൾ വിതറിയിട്ടുണ്ട്. ചന്ദനം മണക്കുന്ന വഴിയോരങ്ങൾ. അതവസാനിക്കുന്നത് മധ്യകാല സ്വൂഫി നിസാമുദ്ദീൻ ശൈഖിൻ്റെ ഖബറിടത്തിലാണ്. തൊട്ടടുത്ത് തന്നെയാണ് ഗസലിൻ്റെയും ഖവാലിയുടെയും കുലപതി, ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അപ്പോസ്തലൻ അമീർ ഖുസ്രുവിന്റെയും കവി ഇനായത്ത് ഖാന്റെയും ഖബറുകൾ. അതിനരികെ ഷാജഹാന്റെ മകൾ ബീഗം ജഹനാരയുടെ ഖബറുമുണ്ട്. ഷാജഹാന്റെ മക്കളിൽ ഭരണപാടവം കൊണ്ട് ഐതിഹാസികത രചിച്ച സ്ത്രീയാണ് ബീഗം ജഹനാര. മക്കയിലും മദീനയിലും പോയി കച്ചവടം നടത്തി മുഗൾ ഭരണകാലത്ത് നെതർലൻസും ഇംഗ്ലണ്ടുമടക്കം യൂറാപ്പുമായി വാണിജ്യത്തിലേർപ്പെട്ട് കലയിലും സാഹിത്യത്തിലും പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭാധനയാണവർ. ആഗ്ര കോട്ടയിൽ തടവുകാരനായി കഴിഞ്ഞ പിതാവിനെ ശുശ്രൂഷിച്ചിരുന്നതും, ഒടുവിൽ പ്രിയപ്പെട്ട മുംതാസിൻ്റെ ഖബറിനടുത്ത് താജ് മഹലിൽ ഷാജഹാൻ ചക്രവർത്തിക്ക് ആറടി മണ്ണൊരുക്കിയതും ഈ മകൾ തന്നെയാണ്.
ഇതേ ഇടവഴിയുടെ ഓരത്ത് തന്നെയാണ് ഇന്ത്യയുടെ ഖലീൽ ജിബ്രാൻ മിർസാ ഗാലിബിൻ്റെ ഖബറും. പൗരാണിക നഗരങ്ങളെ പ്രണയിച്ച വിശ്വകവികളിലെ ഇതിഹാസമാണ് ഗാലിബ്. ദില്ലി അദ്ദേഹത്തിന്റെ പ്രണയിനിയായിരുന്നു. ഗാലിബിന്റെ അഗാധമായ ചില വരികൾ അത് അന്വർത്ഥമാക്കുന്നുണ്ട്.
ایک روز اپنی روح سے پوچھا : دلی کیا ہے؟ اس نے جواب دیا: دنیا جسم ہے اور دلی اس کی جان
ഒരു പക്ഷെ പൗരാണിക ഇസ്ഫഹാൻ, ശീറാസ് നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഇടം പിടിക്കാൻ കാരണമായതു തന്നെ ഗാലിബിന്റെ കാവ്യങ്ങളായിരിക്കും. അത്രമേൽ അഗാധമായി ഒരു നഗരത്തെ പ്രണയാത്മകമായി സമീപിച്ച കാവ്യസാമ്രാട്ടുകൾ തുലോം വിരളമാണ് ചരിത്രത്തിൽ. ഇന്ന് പക്ഷെ നിസാമുദ്ധീൻ ദർഗക്കടുത്തുള്ള ഗാലിബിന്റെ മഖ്ബറ നാഗരികമായ വീർപ്പുമുട്ടലിൽ ഞെരിഞ്ഞമരുന്നത് ദയനീയമായ കാഴ്ച്ചയാണ്.
കാഴ്ചക്കാരില്ലാതെ ഒഴിഞ്ഞു നിൽക്കുന്ന ഗല്ലികൾക്കിടയിലെ ഹവേലികളും ദർഗകളും തേടി വീണ്ടും നടന്നു. മെഹ്‌റോളിയിലെ ഭക്തിയാർ കാക്കിയുടെ ദർഗയും കണ്ടിറങ്ങി. ഡൽഹിയിലെ ആദ്യത്തെ സൂഫി കേന്ദ്രമാണത്. അവിടെയുള്ള ഖാൻഖാഹും ( Khane-Gah) ഊദ് മണക്കുന്ന ഹൽഖയും സൂഫി ഖവ്വാലി മുഴങ്ങുന്ന മജ്‌ലിസും അനുഭവിച്ചറിയേണ്ടത് തന്നെയാണ്. കൂടെ കാശ്മീരി സുഹൃത്തുക്കളായ ശഹബാസ് അക്തറും ജാവേദുമുണ്ടായിരുന്നു. മെഹ്‌റോളി തെരുവിലൂടെ പിന്നെയും നടന്നു. ട്രാൻസ്‍ജെൻഡർ ദർഗയായിരുന്നു ലക്ഷ്യം. കുറെ അലഞ്ഞു തിരിഞ്ഞു കണ്ടെത്തി. ദർഗ നടത്തിപ്പുകാരും രണ്ടു ട്രാൻസ്‍ജെൻഡറുകളാണെന്ന് പറഞ്ഞു. എന്തൊക്കെയോ അസ്വാഭാവികതകൾ ഫീൽ ചെയ്തതുകൊണ്ട് അധികം നിൽക്കാതെ തിരിച്ചു പോന്നു.
പിന്നെയും നടന്നു.
ഗല്ലികൾക്കകത്ത് അധികമാരും എത്തിപ്പെടാത്ത പൗരാണികമായ ചില പള്ളികളും സൂഫി ഖാൻഖാഹുകളും ചെന്നു കണ്ടു. ചെറാഗേ ദില്ലിയിൽ മഖ്ബറകളോട് ചേർന്നുള്ള മെഹ്ഫിൽ മജ്ലിസുകൾ....
ജഹാൻ പനാഹിലെ സൂഫി ഖാൻഖാഹുകൾ....
മീർസാ ഗാലിബിന്റെ 'ഗാലിബ് അക്കാദമി'....
നിസാമുദ്ദീനിലെ ജഹനാരയുടെ ഖബറിടം...
ഊദ് മണക്കുന്ന തുക്ലക്കാബാദിലെ ഹൽഖകൾ...
ജമാ മസ്ജിദിലെ റൂഹ് അഫ്സ...
ഉറുദു ബാസാറിലെ
ഖത്വാത്തുകൾ...
ഗസൽ ഒഴുകുന്ന പുരാനി ദില്ലിയിലെ ശാഹ് വലിയുള്ളാഹ് പബ്ലിക് ലൈബ്രറി...
മദ്‌റസേ ഫിറോസ് ഷാഹ്....
ഉള്ളൊന്ന് തണുക്കാൻ ഇതൊക്കെ തന്നെ ധാരാളമാണ്..!
മധ്യകാല ചരിത്രത്തിൽ സൂഫിസത്തിന്റെ അകസാരവും അടിവേരും വിസ്തൃതമായി നിഴലിക്കുന്ന നഗരം തന്നെയാണ് ഡൽഹി. അസംഖ്യം സൂഫികൾ ഡൽഹിയുടെ കോണുകളിൽ മണ്മറഞ്ഞു കിടപ്പുണ്ട്. സൂഫി ഖവാലികളിന്നും ഡൽഹിയെ പ്രിയപ്പെട്ടതാക്കുന്നത് അതുകൊണ്ടു കൂടിയാണ്. പോസ്റ്റ് മോഡേൺ ചരിത്രഗവേഷകർ ഡൽഹിയെ സമഗ്രമായി അടയാളപ്പെടുത്തിയതിൽ സൂഫി ഖാൻകാഹുകർക്കും ഹൽഖകൾക്കും ചക്രവർത്തിമാരുടെ ഓർമ്മ കുടീരങ്ങൾക്കും മസാറുകൾക്കുമുള്ള സ്പേസ് ചെറുതല്ല. ഡൽഹിയുടെ സാമൂഹിക വ്യവഹാരങ്ങളിൽ സൂഫി പഥങ്ങൾ സംലയിച്ചതിനാലാണ് ചരിത്രത്തിന്റെ വക്കും പൊട്ടും തേടിയിറങ്ങുന്നവർക്ക് ഡൽഹിയുടെ അന്തസത്തയുള്ള അദ്ധ്യാത്മിക ഗന്ധം ഗ്രഹിക്കാൻ കഴിയുന്നത്. നൂറ്റാണ്ടുകൾ മുമ്പ് മാർബിളിലും ചെങ്കല്ലിലും പണിത മിനാരങ്ങളും കോട്ടകളും ദർഗകളും മസാറുകളും മഖ്ബറകളും ഹൽഖകളും ആഴമുള്ള അടയാളപ്പെടുത്തലായി സാർവത്രികമായി അവശേഷിക്കുന്നതും.
"കിത്നാ ഹെ ബദ്നസീബ് സഫർ
ദഫൻ കേ ലിയെ ദോ ഗസ് സമീൻ
ന ദീ മിലീ ക്യുയെ യാർ മെ"
പി.കെ സഈദ് പൂനൂര്‍
COMMENTS