ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം പ്രവാചകരെ മറ്റെല്ലാത്തിനെക്കാളും സ്നേഹിക്കൽ അവൻറെ ബാധ്യതയാണ്. പ്രവാചക പ്രേമത്തിന് ഇരുലോകത്തും ചെറുതല്ലാത്ത പ്രതിഫലം നല്കപ്പെടുന്നുണ്ട്. എന്നാൽ പലരും അതിനെ കുറിച്ച് ആശ്രദ്ധവന്മാരാണ്. അത്തരക്കാരെയും എന്നെയും ഓർമ്മപ്പെടുത്താനുള്ള ഒരു ഉദ്യമമാണിത്.
പ്രവാചകരെ പ്രേമിക്കുന്നതിന്റെ വിധിയെന്താണ്? അതിന്റെ ഗുണങ്ങളെന്താണ്? അടയാളങ്ങളെന്താണ്? സ്വഹാബികൾ എങ്ങനെയാണ് അത് നിറവേറ്റിയത്? നാം എങ്ങനെയാണ് അത് പ്രാവർത്തികമാക്കേണ്ടത്? തുടങ്ങിയ ചോദ്യ ശരങ്ങളുടെ ഉത്തരമാണ് ഇതിന്റെ ഉള്ളടക്കം.
പ്രവാചക സ്നേഹം നിർബന്ധം
മാതാ പിതാ ഗുരു ദൈവത്തെക്കാൾ പ്രവാചകരെ ഇഷ്ടപ്പെടൽ നിർബന്ധമാണ്. അപ്രകാരമാകുമ്പോൾ മാത്രമാണ് വിശ്വാസം പൂർണ്ണമാകുന്നത് എന്ന് പ്രവാചക വചനങ്ങളിൽ കാണാം. അല്ലാഹുവിനേക്കാളും പ്രവാചകരേക്കാളും മറ്റൊരാളെ ഇഷ്ടപ്പെടുന്നവരെ അല്ലാഹു ഖുർആനിൽ താക്കീത് നൽകുന്നു.
പ്രവാചക സ്നേഹത്തിന്റെ ഗുണങ്ങൾ
പ്രവാചകരെ നാം സ്നേഹിക്കക്കുന്നത് മൂലം പ്രവചകർക്ക് ഒന്നും വർധിക്കുകയോ കുറയുകയോ ചെയ്യുന്നില്ല. നാം സ്നേഹിച്ചാലും ഇല്ലെങ്കിലും അല്ലാഹു നബിയെ സ്നേഹിക്കുന്നു. "നിങ്ങൾ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കിൽ എന്നെ പിന്തുടരുവീൻ... അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടും നിങ്ങൾക്ക് പൊറുത്തു തരികയും ചെയ്യും" (ആലു ഇമ്രാൻ 31)
വിശ്വാസത്തിന്റെ മാധുര്യം ലഭിക്കുന്നു
വിശ്വാസത്തിന്റെ മാധുര്യം ലഭിക്കാൻ പ്രവാചകൻ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് 'മറ്റെന്തിനേക്കാളും അല്ലാഹുവിനേയും പ്രവാചകനെയും ഇഷ്ടപ്പെടുക' എന്നതാണ്.(സ്വഹീഹുൽ ബുഖാരി)
ഖിയാമത്തിൽ പ്രവചകനോടൊപ്പം ചേരൽ
ഖിയാമത് നാളിനു വേണ്ടി നീ എന്താണ് ഉണ്ടാക്കി വെച്ചത് എന്ന് അഅറാബിയോട് ചോദിച്ചപ്പോൾ ഞാൻ അല്ലാഹുവിനെയും പ്രവചകരെയും ഇഷ്ടപ്പെടുന്നു. ഉടനെ പ്രവാചകൻ പറഞ്ഞു നീ ആരെയാണോ ഇഷ്ടപ്പെടുന്നത് അവരോടൊപ്പമായിരിക്കും ഖിയാമത് നാളിൽ ..
മറ്റൊരു ഹദീസിൽ പ്രവാചകർ ഒരു സ്വാഹാബിയോട് താൻ ഇഷ്ടപ്പെടുന്നത് പോലിരിക്കും നീ എന്നും പറയുന്നത് കാണാം
പ്രവാചക സ്നേഹത്തിന്റെ അടയാളങ്ങൾ
പ്രവാചക പ്രേമത്തിന്റെ ഒരു പിടി അടയാളങ്ങൾ പണ്ഡിതന്മാർ പറഞ്ഞു വെക്കുന്നുണ്ട്. പ്രവാചക ചര്യ ജീവിതത്തിൽ കൊണ്ട് നടക്കലും മുഹമ്മദീയ ശരീരത്തിനെ അനുസരിക്കലും പ്രവാചകനെ കാണാനുള്ള അതിയായ ആഗ്രഹവും അവർക്ക് വേണ്ടിയുള്ള ജീവിത സമർപ്പനവുമാണ് അത് എന്ന് ഖാസി ഇയാള് പറയുന്നു.(ശറഹ് മുസ്‌ലിം)പണ്ഡിത ശ്രേഷ്ഠരുടെ അഭിപ്രായങ്ങൾക്കാനുസൃതമായി നാല് പ്രധാന അടയാളങ്ങൾ പറയുന്നു.
1- പ്രവാചകരെ കാണാനും കേൾക്കാനുമുള്ള അതിയായ ആഗ്രഹവും ഈ നഷ്ടത്തെ മറ്റേത് നഷ്ടത്തെക്കാളും വലുതായി കാണുക
പ്രവാചക സ്നേഹികളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളാണ് അവിടുത്തെ കാണുകയും കേൾക്കുകയും ചെയ്യുക എന്നത്. പ്രവാചക പ്രേമത്തിന്റെ അണയാത്ത മാതൃകകൾ നമുക്ക് സ്വഹാബികളിൽ കാണാം
മദീനയിലേക്ക് ഹിജ്‌റ പോകാൻ സമയത്തു തന്റെ കൂടെ പോകാൻ പ്രവാചകൻ ഉണ്ടാകും എന്നറിയുമ്പോൾ സന്തോഷാധിക്യത്താൽ കരയുന്ന സിദ്ധീഖുൽ അക്ബർ (റ).
പ്രവാചകനും സിദ്ധീഖും മക്കയിൽ നിന്ന് പുറപ്പെട്ടു എന്നറിഞ്ഞത് മുതൽ മലമുകളിലും വീടിനു മുകളിലും കയറി പ്രവാചകനെ കാത്തിരിക്കുന്ന മദീന നിവാസികൾ. പ്രവാചകന് വേണ്ടി ഓരോ വീടും സജ്ജമായിരിക്കുന്നു. പാട്ടുപാടി സ്വീകരിക്കുന്നു.
പ്രവാചകൻ ഒരിക്കലും തങ്ങളിൽ നിന്നും പിരിയരുത് എന്ന് കരുതുന്ന മദീനയിലെ അൻസാറുകൾ.
പ്രവാചകനെ മരിച്ചാൽ സ്വർഗത്തിൽ വെച്ച് കാണുമോ എന്ന് കരുതി വിലപിക്കുന്ന സഹാബി വര്യൻ.
തനിക്ക് വേണ്ടതെന്തും ചോദിച്ചോ എന്ന് പറഞ്ഞപ്പോൾ തനിക്ക് പ്രവചകനോടൊപ്പം സ്വർഗത്തിൽ ചേർന്നാൽ മാത്രം മതി എന്ന് പറഞ്ഞ റബീഅതുൽ അസ്‌ലമി(റ)
ഫത്ഹു മക്കക്ക് ശേഷം ഗനീമത് സ്വത്തു വിഹിതം വെക്കവേ ഉണ്ടായ തങ്ങൾക്ക് ആടും മാടും വേണ്ട. പ്രവാചകർ ഞങ്ങളുടെ കൂടെ ഉണ്ടായാൽ മതി എന്ന് പറഞ്ഞ അന്സാറുകൾ
മരണ വെപ്രാളത്തിൽ കിടക്കുമ്പോൾ പുത്രൻ അബ്ദുല്ല (റ) വിനെ പ്രവാചകരെ ചാരത്തിൽ ഉറങ്ങാൻ ആയിഷ ബീവിയോട് സമ്മതം ചോദിക്കുന്ന ഉമറുൽ ഫാറൂഖ് (റ)
പ്രവാചകൻ മദീനാ പള്ളിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ പറഞ്ഞു : "ഒരു അടിമക്ക് ദുനിയവും ദൈവ സമീപ്യവും കാണിക്കപ്പെട്ടു. അദ്ദേഹം ദൈവ സാമീപ്യം തിരഞ്ഞെടുത്തു". ഇത് കേട്ട് സിദ്ധീഖുൽ അക്ബർ വല്ലാതെ കരഞ്ഞു. പ്രവാചകന്റെ മരണത്തിന്റെ മുന്നറിയിപ്പായിരുന്നു അത്.
പ്രവാചകന്റെ മരണ ശേഷവും തിരുനാമം കേൾക്കുമ്പോൾ കരയുമായിരുന്ന അബൂബക്കർ (റ)
ഇന്ന് രാത്രി ഞാൻ മരിച്ചാൽ രാത്രി തന്നെ എന്നെ കബറടക്കണം എന്ന് പറയുമായിരുന്നു സിദ്ധീഖ്(റ). തിരുചാരെ അലിയാനുള്ള വെമ്പലയിരുന്നു ആ വാക്കുകൾ.
പ്രവാചകരെ അതിരറ്റു സ്നേഹിക്കുന്നു എന്ന് നമ്മുടെ നാവ് ഉച്ചരിച്ച് കൊണ്ടിരിക്കുമ്പോഴും മനസ്സ് അതിനെ അംഗീകരിക്കുന്നില്ല. സ്വഹാബത്തിന്റെ പ്രേമത്തിന് മുന്നിൽ അടിയറവ് പറയുന്നു നമ്മുടെ പ്രവാചക സ്നേഹം.
2- പ്രവാചകന് വേണ്ടി ധനവും ശരീരവും നൽകുക
തന്റെ സ്വൈര്യവും സ്ഥൈര്യവും സമ്പത്തും ഐശ്വര്യവും എല്ലാം സ്നേഹിതന് വേണ്ടി സമർപ്പിക്കാൻ പ്രേമിയുടെ ഹൃദയം വെമ്പിക്കൊണ്ടിരിക്കും. പ്രവാചകന് വേണ്ടിയുള്ള ബലിദർപ്പണത്തിന് ഉഗ്രൻ മാതൃകകൾ വരച്ചു തീർക്കാൻ സ്വഹാബികൾക്ക് സാധിച്ചിട്ടുണ്ട്.
ഹിജ്‌റയുടെ വേളയിൽ തങ്ങളെ പിന്തുടരുന്ന സുറാഖത് ബിൻ മാലിക്കിനെ കണ്ട അബൂബക്കർ (റ) കരയുന്നുണ്ടായിരുന്നു. പ്രവാചകരെയോർത്ത്.
ബദ്റിന്റെ രണാങ്കണത്തിലേക്ക് പടയൊരുക്കത്തിന് അഭിപ്രായം തേടുന്ന പ്രവചകരോട് "ഞങ്ങൾ നിങ്ങളോട് മൂസ നബിയുടെ സമൂഹം ചെയ്തത് പോലെ ചെയ്യില്ല" എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന മിഖ്ദാദ് (റ)
ഉഹുദിന്റെ പടർക്കളത്തിൽ പരാജയത്തിന്റെ വക്കിൽ നിൽക്കുമ്പോ പ്രവാചകന് മുന്നിൽ നിന്ന് യുദ്ധം ചെയ്യുന്ന ത്വല്ഹ (റ) വും പതിനൊന്ന് സ്വഹാബികളും. (ത്വല്ഹയുടെ കൈ മുറിയുകയും മറ്റു പതിനൊന്ന് പേരും രക്ത സാക്ഷ്യം വഹിക്കുകയും ചെയ്തു.)
ഉഹുദിൽ പ്രവചകർക്ക് നേരെ വരുന്ന അമ്പുകൾ നെഞ്ച് കൊണ്ട് തടഞ്ഞ അബൂ ത്വല്ഹ (റ)
പ്രവാചകനു ഒരു പോറലുമേൽക്കാതിരിക്കാൻ പുറം കൊണ്ട് അമ്പു തടുക്കുന്ന അബൂ ദുജാന (റ)
പ്രവാചകന് വേണ്ടി യുദ്ധം ചെയ്തു വന്ന് തിരുപാദത്തിൽ മുഖം വെച്ച് അന്ത്യശ്വാസം വലിച്ച സിയാദ് ബിൻ സകൻ(റ)
മരണ വെപ്രാളത്തിൽ കിടക്കുന്ന സഅദിനോട് പ്രവാചകന്റെ സലാം പറഞ്ഞയച്ച ആളോട് സഅദിന് ചോദിക്കാനുണ്ടായിരുന്നത് പ്രവചകർക്കെന്തെങ്കിലും പറ്റിയോ എന്നായിരുന്നു.
രാത്രിയുടെ യാമത്തിൽ യാത്രക്കിടയിൽ തൂങ്ങി ഉറങ്ങുന്ന പ്രവാചകൻ വീണാലോ എന്ന് കരുതി പിടിക്കാൻ കൂടെ നടക്കുന്ന അബൂ ഖതാദ (റ)
3- കൽപ്പന അനുസരിക്കലും വെടിയാൻ പറഞ്ഞത് വെടിയലും
ഇഷ്ടപ്പെടുന്നവനെ അനുസരിക്കൽ സ്വാഭാവികതയാണ്. തന്റെ സ്നേഹിതന്റെ ഇഷ്ടാനുസൃതമായിരിക്കും തന്റെ പ്രവർത്തന മണ്ഡലം. സ്വഹാബികൾ തീർത്ത ഒരുപിടി മാതൃകകൾ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
പ്രവാചകർ അസ്ർ നിസ്കാരം കഅബയിലേക്ക് തിരിഞ്ഞു നിസ്കരിച്ചു എന്നറിഞ്ഞ സ്വഹാബികൾ റുകൂഇൽ തന്നെ കഅബയിലേക്ക് തിരിഞ്ഞു.
യാത്രയിൽ ഇറങ്ങുന്നിടത് നിന്നും പല സ്ഥലങ്ങളിലായി കൂടാരമുണ്ടാക്കുന്ന അറേബ്യൻ ശൈലിയെ കേവലം ഒരു വാക്യം കൊണ്ട് പ്രവാചകന് മാറ്റിയെടുക്കാൻ സാധിച്ചു.
വളർത്തു കഴുതയുടെ മാംസം ഭക്ഷിക്കരുത് എന്ന് പ്രവാചകൻ പറയേണ്ട താമസം എറിഞ്ഞുടക്കപ്പെട്ടു ഒരു കൂട്ടം ഉറികൾ. മദ്യം നിരോധിച്ച പ്രവാചകന്റെ പ്രസ്താവന ഇറങ്ങിയപ്പോ മദീനയുടെ തെരുവുകളിൽ കള്ള് ഒഴുകിയത് ചരിത്രം.
മദീനയിലേക്ക് കടന്ന് വരുന്ന ഓരോ അമുസ്ലിമിനും സംരക്ഷണം നല്കപ്പെട്ടത് ആ തിരു മൊഴിക്ക് മറുമൊഴി ഇല്ലാത്തത് കൊണ്ടാണ്.
യർമൂക് യുദ്ധത്തിൽ രാജാവിനോട് സംസാരിക്കാൻ പോയവർക്ക് വേണ്ടി രാജസദസ്സിലെ പട്ടു മാറ്റി തുണി വിരിക്കേണ്ടി വന്നു. പട്ട് ഉപയോഗിക്കാൻ പാടില്ലെന്ന പ്രവാചക പ്രസ്താവനയുടെ പ്രാവർത്തിക മുഖമായിരുന്നു അത്.
പ്രവാചകൻ നജസുള്ള ചെരുപ്പ് നിസ്കാരത്തിൽ അഴിച്ചു വെക്കുന്നത് കണ്ട് പൊരിയുന്ന ചൂടുള്ള മണലിൽ ചെരുപ്പഴിച്ചു നിസ്കരിച്ചു സ്വഹാബ.
വഴിയിൽ അരിക് ചേർന്ന് നടക്കണം എന്ന പ്രവാചക വാക്യത്തിന് ചുമരിൽ പറ്റി നടന്ന് അനുസരിച്ച സ്വഹാബി വനിതകൾ..
4- പ്രവാചക ചര്യ പിന്തുടരലും ശരീഅത് അനുസരിച്ച് ജീവിക്കലും
സ്നേഹിക്കപ്പെടുന്നവനെ പിന്തുടരുക എന്നത് പ്രകൃതി നിയമമാണ്. പ്രവാചക പ്രേമികൾ ചര്യകൾ പിൻപറ്റുകയും തിരു ജീവിതം പഠിക്കുകയും ചെയ്യുന്നു. തന്റെ ആയുസ്സും ആരോഗ്യവും അതിനു വേണ്ടി മാറ്റി വെക്കുന്നു. നക്ഷത്ര തുല്യരായ സ്വാഹാബി വൃന്ദം തന്നെയാണ് ഇവിടെയും നമുക്ക് മാതൃക
ഉഹ്ദ് യുദ്ധ വേളയിൽ പ്രവാചകർ കൊല്ലപ്പെട്ടു എന്ന ഖ്യാതി പരന്ന് മുസ്ലിം സൈന്യം തകർന്നിരിക്കെ "പ്രവാചകൻ മരിച്ചെങ്കിൽ നമുക്കും ആ പാത പിന്തുടരാം" എന്ന് പ്രഖ്യാപിച്ച് ശത്രു പലയത്തിലേക്ക് ഇരച്ചു കയറുന്ന അനസ് ബിൻ നസ്റ് (റ).
പ്രവാചകന് വേണ്ടി യുദ്ധം ചെയ്യവേ മരണം വരിക്കുമ്പോൾ ഞാൻ പ്രവാചകന് വേണ്ടി മരിച്ചു എന്ന് അഭിമാനപൂർവം പറയുന്ന ഹറാം ബിൻ മിന്ഹാൽ (റ).
പ്രവാചകൻ നിയോഗിച്ച സൈന്യത്തെ തടഞ്ഞു വെക്കാൻ ഞാൻ ആളല്ല എന്ന് പറഞ്ഞു കൊണ്ട് എതിർപ്പുകൾക്കിടയിലും ഉസാമ(റ)വിനെയും സൈന്യത്തെയും അയക്കുന്ന സിദ്ധീഖ് (റ).
പ്രവാചകന്റെ കാലശേഷം സകാത് നൽകാൻ തയ്യാറാകാത്തവർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു സിദ്ധീഖ് (റ).
മുസൈലിമക്കെതിരെയുള്ള യുദ്ധത്തിൽ തോട്ടത്തിന്റെ വാതിൽ തുറക്കാൻ തന്നെ തൊട്ടത്തിലേക്കെറിയാണ് പറഞ്ഞ ബറാഅ ബിൻ മാലിക് (റ).
യർമൂക് യുദ്ധ മുഖത്ത് മരണം വരിക്കാൻ തയ്യാറായി നിന്ന നാൽപതിനായിരം സ്വഹാബികൾ
ഞാൻ എന്റെ ശരീരം നാഥന് സമർപ്പിക്കുന്നു എന്ന് പറഞ്ഞു ശത്രു കോട്ടക്കൊത്തളങ്ങളുടെ മുകളിൽ കയറിയ സുബൈർ(റ).
നഹാവന്ദിൽ ആദ്യ രക്തസാക്ഷി താനാണെന്ന് പറഞ്ഞു യുദ്ധക്കളത്തിലേക്ക് എടുത്തു ചാടുന്ന നു അ മാൻ ബിൻ മുഖറിൻ(റ).
ഞങ്ങൾ എന്നും പ്രഭാതത്തിലും പ്രദോഷത്തിലും രക്തസാക്ഷിത്വം തേടുമായിരുന്നു എന്ന് ഉബാദത് ബിൻ സ്വാമിത് (റ) പറയുന്നു.
നക്ഷത്ര തുല്യരായ സ്വഹാബി വൃന്ദത്തിന്റെ പ്രവാചക പ്രേമത്തിന്റെ ലഘു വിവരണമാണ് ഇത്. പ്രവാചക പ്രേമത്തിന്റെ നാല് അടയാളങ്ങളും അതിന്റെ സ്വഹാബ മാതൃകയുമാണ് ഇതിലൂടെ ഇത് വരെ വിവരിച്ചത്. നാഥൻ സ്വഹാബികളെ അനുധാവനം ചെയ്യാൻ തൗഫീഖ് നൽകട്ടെ .
ഡോ. ഫസൽ ഇലാഹീ
വിവർത്തനം
മുഹമ്മദ് ശഹീർ മുണ്ടംപറമ്പ്
COMMENTS