ഫലസ്തീന്‍, പിറന്ന മണ്ണായിട്ട് പോലും അപരരായി കഴിയാന്‍ വിധിക്കപ്പെട്ടൊരു ജനത. തലക്ക് മീതെ വട്ടമിട്ട് പറക്കുന്ന ബോംബുകള്‍ ചവച്ച് തുപ്പുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ഉടലുകളും ടാങ്കറുകകൾക്ക് ഏത് നേരവും തകര്‍ക്കാന്‍ സമ്മതപത്രം വേണ്ടാത്ത വീടുകളിലെ അന്തിയുറക്കവും ജൂതസൈന്യത്തിന്റെ മാനുഷിക വിരുദ്ധമായ പേക്കൂത്തുകള്‍ക്ക് മുമ്പില്‍ അസ്തിത്വാവകാശങ്ങള്‍ക്ക് വേണ്ടി കല്ലും കവണയും ആയുധമാക്കിയ ഒരു ജനതയുടെ ചോര്‍ന്നുപോകാത്ത സ്ഥൈര്യവും ഇന്ന് ഫലസ്തീന്‍ മക്കളുടെ മാത്രം വിധിയും കഥയുമാണ്. ചരിത്രത്തിന്റെ ശപ്തയാമങ്ങളിലെന്നോ സംഭവിച്ച ആസൂത്രിത അജണ്ടകളുടെ ചതിപ്രയോഗങ്ങള്‍ ആണ്ടുതിവരെയും ഈ ജനതയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. അവകാശങ്ങളും അധികാരങ്ങളും നിരാകരിക്കപ്പെടുകയും പിറന്ന മണ്ണില്‍ നിന്നും വാഗ്ദത്ത ഭൂമിയെന്ന കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി നിശ്കാസനം ചെയ്യുകയും ചെയ്യുന്ന ഇസ്രേലിൻ്റെ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന പീഡനങ്ങളും അതിക്രമങ്ങളും നമ്മെ കൊണ്ടെത്തിക്കുന്നത് ചില ഗുഢാലോചനകളുടെ അകത്താളുകളിലേക്കാണ്. ഇത്തരം ചരിത്രയാഥാര്‍ത്യങ്ങളും കെട്ടുകഥകളുടെ നീച ചിത്രങ്ങളും ഒപ്പം അടിച്ചമര്‍ത്തലുകള്‍ക്ക് മേല്‍ വിശ്വാസത്തിന്റെ പ്രതിരോധ കവചം തീര്‍ക്കുന്ന ഫലസ്തീനികളുടെ നൂറ്റാണ്ടുകളായുള്ള ചെറുത്തിനില്‍പ്പിന്റെ കഥകളും വരച്ചിടുകയാണ് കെ.കെ ജോഷിയുടെ 'പ്രതിരോധങ്ങള്‍ക്കൊരു ആമുഖം, ഫലസ്തീന്‍ ചെറുത്തുനില്‍പ്പുകളുടെ സമ്പൂര്‍ണ്ണ ചരിത്രം' എന്ന ഗ്രന്ഥം. ഫലസ്തീന്‍ ചരിത്രത്തിന്റെ വിവിധ ഏടുകളിലേക്കും യാഥാര്‍ത്യങ്ങളിലേക്കും കണ്ണു തുറക്കുന്ന വിത്യസ്തങ്ങളായ പതിനാല് പഠനങ്ങളാണ് ഗ്രന്ഥത്തിൽ ഉള്‍കൊണ്ടിട്ടുള്ളത്.
പ്രിതിരോധങ്ങള്‍ക്ക് ഒരു ആമുഖം
ഫലസ്തീന്‍,ചെറുത്തുനിൽപുകളുടെ സമ്പൂർണ ചരിത്രം.
-എഡിറ്റര്‍: കെ.കെ ജോഷി-
ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനും ഫ്രാന്‍സിനുമെതിരെ ജര്‍മനിക്കൊപ്പമായിരുന്നു ഒട്ടോമന്‍ സമ്രാജ്യം. യുദ്ധത്തില്‍ ഓട്ടമന്‍ സാമ്രാജ്യം പരാജയപ്പട്ടതോടെ ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും കൈകളിലായി. തുടര്‍ന്ന് സംഭവിച്ചത് സഖ്യകക്ഷികള്‍ക്കിടയിലെ രഹസ്യമായ കരുനീക്കങ്ങളായിരുന്നു. തത്ഫലമായി 1916 മേയ് 16 ന് അതിരഹസ്യമായി, ഇസ് വെസ്റ്റീസിയയിലൂടെ വ്‌ളാഡ്മിന്‍ ലെനിന്‍ സൂചിപ്പിച്ചത് പോലെ കോളനിക്കള്ളന്മാര്‍ തമ്മിലുള്ള കരാറായ സൈക്‌സ്പികോ കരാര്‍ (Sykes Pico Agreement) രൂപം കൊണ്ടു. ഇസ്ലാമിക ലോകത്തെ വീതം വെച്ചെടുക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നൊരുക്കിയ ഒരു കരാറായിരുന്നു ഇത്. ലോറന്‍സ് ഇന്‍ അറേബ്യയില്‍ സ്‌കോട്ട് ആന്‍ഡേഴ്‌സ് പറഞ്ഞത് പോലെ ലോകം കണ്ട ഏറ്റവും വിചിത്രവും നശീകരണാത്മകവുമായ കരാറായിരുന്നു ഇത്. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതോടെ ഇവര്‍ വീതം വെപ്പ് തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് സയണിസ്റ്റ് അനുഭാവിയായ ബ്രിട്ടന്‍ സഖ്യകക്ഷികളുടെ പൊതു അധീനതയിലായിരുന്ന ഫലസ്തീനെ തങ്ങളുടെ വരുതിയിലേക്ക് കൊണ്ട് വരുകയും സയണിസ്റ്റ് അജണ്ടകള്‍ക്ക് കളമൊരുക്കിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് ഇസ്‌റാഈല്‍ രാഷ്ട്ര സംസ്ഥാപനത്തിന് വേണ്ടിയുള്ള കൊടിയ ശ്രമങ്ങളായിരുന്നു. സൈക്‌സ് പികോ കരാറിന് തൊട്ടുപിന്നാലെ 1917 ല്‍ ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി ബാല്‍ഫര്‍ പ്രഖ്യാപനവും വന്നു. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ സയണിസ്റ്റ് നേതാവ് ലോഡ് വാള്‍ട്ടര്‍ റോത് സ്ചയ്ല്‍ഡിന് അയച്ച ഫലസ്തീനില്‍ ജൂത രാഷ്ട്രം പടുത്തുയര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിക്കുന്നു എന്ന് കാണിക്കുന്ന ബാല്‍ഫര്‍ ഡിക്ലറേഷന്‍ എന്ന കത്തായിരുന്നു അത്. ഇതിനെ തുടര്‍ന്നുള്ള നിഗൂഢ നീക്കങ്ങള്‍ക്കൊടുവിലാണ് 1948 ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍ വരുന്നത്. 1947 ല്‍ പുതുതായി വന്ന ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ സ്വതന്ത്ര അറബ് രാജ്യം, സ്വതന്ത്ര ജൂത രാജ്യം, ജറുസലം നഗരം എന്നിങ്ങനെയായി ഫലസ്തീന്‍ വിഭജിക്കാന്‍ തീരുമാനമായി. 1947 നവംബര്‍ 29 ന് വിഭജന രേഖക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കുകയും 1948 മെയ് 14 ന് പുതിയ രാജ്യം സൃഷ്ടിച്ചതായും അതിന്റെ പേര് ഇസ്രയേല്‍ എന്നായിരിക്കുമെന്നും ജുതനേതാവും പ്രഥമപ്രധാനമന്ത്രിയുമായ ദാവീദ് ബെന്‍ ഗുയോണ്‍ പ്രഖ്യാപിച്ചു. തുടര്‍ന്നു ബ്രിട്ടണ്‍ ചതി പ്രയോഗങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. അതിനിടയില്‍ നടന്ന സംഭവവികാസങ്ങള്‍ക്കൊടുവില്‍ 1949 കാരാര്‍ പ്രകാരം അറബ് രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള ഫലസ്തീന്‍ പ്രദേശങ്ങള്‍ കൂടി കീഴടക്കാന്‍ ഇസ്രയേല്‍ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. അങ്ങനെ 1967 ലെ ആറുദിന യുദ്ധത്തിലൂടെ വെസ്റ്റ് ബാങ്കും ഗസ്സ സ്ട്രിപ്പും ഇസ്രയേല്‍ പിടിച്ചെടുത്തു. അതോടെ ജറുസലം നഗരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണവും ഇസ്രയേലിനായി. ഇതിലൂടയെല്ലാം പൂര്‍ണ ജൂത രാഷ്ട്രം സ്ഥാപിക്കുകയെന്ന ബാല്‍ഫര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുകയായിരുന്നു.
യഥാര്‍ത്ഥത്തില്‍ സയണിസമെന്ന ലക്ഷ്യപൂര്‍ത്തീകരണത്തിന്റെ ഒരു ഘട്ടം മാത്രമായിരുന്നു ഈ രാഷ്ട്രം. ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയന്റെ വാക്കുകളില്‍ നിന്നും നമുക്കത് മനസ്സിലാക്കാം. ഇസ്രയേല്‍ നിലവില്‍ വന്ന ശേഷം അദ്ധേഹം പറഞ്ഞത്, നമുടെ വ്യാപനത്തിന് കളമൊരുക്കുകയാണ് രാഷ്ട്രത്തിന്റെ ദൗത്യം എന്നാണ്. അതുകൊണ്ട് ഇസ്രയേലിന്റെ രൂപീകരണം കേവലം ലക്ഷ്യം വെക്കുന്നത് ഫലസ്തീനെ മാത്രമല്ല. മറിച്ച് മധ്യപൗരസ്ത്യ ദേശത്തെയും അറബ് ലോകത്തെയുമാണ്. ആ കോണില്‍ നിന്നു വേണം ഇസ്രയേല്‍ അധിനി വേഷത്തെ നാം നോക്കിക്കാണാന്‍.
ഫലസ്തീന്‍ ജനതക്ക് സ്വന്തമായൊരു രാഷ്ട്രം എന്ന ലക്ഷ്യത്തോടെ യാസര്‍ അറഫാത്ത് 1964 ല്‍ സ്ഥാപിച്ച രാഷ്ട്രീയ സംഘടനയാണ് ഫതഹ്. ചെറുത്ത് നില്‍പ്പുകളുടെ ഇന്‍തിഫാതകളുടെ കാലത്ത് ഫലസ്തീന്‍ ജനതക്കിടയില്‍ അറഫാത്ത് നിറഞ്ഞുനിന്നു. പക്ഷെ പിന്നീടെപ്പൊഴോ യാസര്‍ അറഫാത്ത് ഒത്തുതീര്‍പ്പുകളുടെ തണുപ്പിലേക്ക് പോകുകയുണ്ടായി. ഫതഹിന്റെ പ്രവര്‍ത്ത് ഗോദ സജീവമാകുന്നതിനിടയിലാണ് ശൈഖ് അഹ്മദ് യാസീന്റെ കീഴില്‍ ഹമാസ് (ഹറകത്തുല്‍ മുഖാവമവത്തില്‍ ഇസ്ലാമിയ്യ) രൂപം കൊള്ളുന്നത്. പല രാഷ്ട്രീയ സന്തികളിലും ഫതഹിന്നും ഹമാസിന്നും കൊമ്പ് കോര്‍ക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലൊരു സംഭവമായിരുന്നു 1993 ലെ ഓസ്‌ലോ കരാര്‍. അമേരിക്കയുടെ മധ്യസ്ഥതയില്‍ 1967 ല്‍ കയ്യേറിയ സ്ഥലങ്ങളില്‍ നിന്നും ഇസ്രയേല്‍ പിന്മാറി ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുക എന്ന വ്യവസ്ഥയില്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി റബീനും ഫതഹ് നേതാവ് യാസര്‍ അറഫാത്തും ഒപ്പ് വെച്ച കരാറായിരുന്നു അത്. അനിവാര്യമായ തിന്മയായി ഫതഹ് കരാറിനെ ന്യായികരിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊടിയ വഞ്ചനയായാണ് ഹമാസ് ഓസ്ലോ കരാറിനെ പരിചയപ്പെടുത്തിയത്. പക്ഷെ ഈ കരാറിന്റെ പേരില്‍ അറഫാത്തിന് നോബല്‍ പുരസ്‌കാരം കിട്ടി എന്നതൊഴിച്ച് യാതൊരു സംഭവവും തുടര്‍ന്നുണ്ടായതേയില്ല. ഇത്തരത്തില്‍ ചരിത്രത്തിന്റെ പല താഴുകളില്‍ ഫലസ്തീന്‍ ചതിക്കയങ്ങളിലേക്ക് തള്ളപ്പെടുകയും മറുവശത്ത് ജൂതകുടിയേറ്റം ഗണ്യമായി വര്‍ധിക്കുകയും ചെയ്തു.
ചരിത്രപരമായ ഇത്തരം സംഭവവികാസങ്ങള്‍ക്ക് പുറമെ ഈ ഗ്രന്ഥം ഫലസ്തീന്‍ വിശയത്തില്‍ വിരചിതമായ, വാസ്തവങ്ങള്‍ വിളിച്ചോതുന്ന എഡ്വേഡ് സെയ്ദിന്റെ ആഫ്ടര്‍ 'ദി ലാസ്റ്റ് സ്‌കൈ' പോലോത്ത വിത്യസ്ത ഗ്രന്ഥങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. അവയില്‍ പെട്ടയൊന്നാണ് ബ്രിട്ടനില്‍ ജനിച്ച ഇസ്രയേലി എഴുത്തുകാരിയായ സൂസന്‍ നഥാന്റെ 'ഇസ്രയേലിന്റെ മറുവശം' എന്ന ഗ്രന്ഥം. തെല്‍അവീവില്‍ നിന്നും അറബ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന തംറയിലേക്ക് താമസം മാറിയ നഥാന്‍ തംറയിലെ ഫലസ്തീനികളുടെ നേര്‍കാഴ്ചകളാണ് ഫലസ്തീന്റെ മറുവശമായി പരിചയപ്പെടുത്തുന്നത്. മറ്റൊരു ഗ്രന്ഥമാണ് അലന്‍ ഹാര്‍ട്ടിന്റെ 'സയണിസം ദി റിയല്‍ എനിമി ഓഫ് ജ്യൂസ്' എന്ന പുസ്തകം. അലന്‍ ഹാര്‍ട്ട് മുഖ്യമായും ഈയൊരു ഗ്രന്ഥത്തില്‍ സമര്‍ത്തിക്കാന്‍ ശ്രമിക്കുന്നത് സയണിസം മനുഷ്യവിരുദ്ധമാണെന്നും സയണിസവും ജൂതമതവും ഒന്നല്ല എന്നുമാണ്. അദ്ദേഹം പറയുന്നതിങ്ങനെയാണ്. "ദൈവ വിശ്വാസത്തിലും സദാചാര മൂല്യങ്ങളിലും ധാര്‍മിക തത്വങ്ങളിലും അധിഷ്ഠിതമായ ഒരു മതവിശ്വാസമാണ് ജൂതമതം. എന്നാല്‍ 1897 ജൂതരാഷ്ട്ര വാതവുമായി രൂപപ്പെട്ട പ്രസ്താനമാണ് സയണിസം. ഹിംസയിലൂടെയും അക്രമാസക്തമായ വംശീയ വാദത്തിലൂടെയുമാണ് അത് രൂപം കൊണ്ടത്".
ഫലസ്തീന്‍ ചിത്രത്തെ വരച്ചുകാട്ടുന്ന മറ്റൊരു പ്രശസ്ത പുസ്തകമാണ് ആദ്യകാല സയണിസ്റ്റ് നേതാവ് ഡോ.അവറഹാം കാറ്റ്‌സിന്റെ പൗത്രനും 1967 ല്‍ ഈജിപ്തിനെതിരെ യുദ്ധത്തില്‍ ഇസ്രയേലിന്റെ സൈനിക ജനറല്‍ മാറ്റിപെലഡിന്റെ മകനുമായ മീക്കോ പെലഡിന്റെ 'ജനറിലിന്റെ മകന്‍' എന്ന പുസ്തകം. യുദ്ധാനന്തരം തന്റെ പിതാവിന്നുണ്ടായ മാനസാന്തരത്തെയും തുടര്‍ന്നുള്ള മീക്കോയുടെ മാറ്റങ്ങളുടെ ജീവിത പ്രയാണവുമാണ് ജനറലിന്റെ മകന്‍ പറഞ്ഞ് വെക്കുന്നത്. അവസാനമായി പ്രതിരോധങ്ങള്‍ക്ക് ഒരു ആമുഖം ഫലസ്തീന്‍ ചെറുത്തുനില്‍പ്പുകളുടെ സമ്പൂര്‍ണ്ണ ചരിത്രം എന്ന പുസ്തകം പരിചയപ്പെടുത്തുന്ന മറ്റൊരു ഗ്രന്ഥമാണ് റംസി ബാറൂദിന്റെ 'ഗാസ പറഞ്ഞുതീരാത്ത കഥകള്‍' എന്ന പി.കെ നിയാസ് വിവര്‍ത്തനം നിര്‍വഹിച്ച ഗ്രന്ഥം. ഗസ്സയിലെ ജനങ്ങളുടെ അതിജീവനത്തിന്റെയും പിടിച്ചുനില്‍ക്കലിന്റെയും ദാരുണമായ സംഭവങ്ങളാണ് ഇതിലൂടെ ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നത്.
ഒരു കാലത്ത് അശരണരും പീഡിതരുമായ ജുതസമൂഹത്തിന്ന് സര്‍വ വിധ അഭയവും നല്‍കിയത് അറബ് ജനതയായിരുന്നു. ക്രിസ്ത്യാനിറ്റിയുടെ മനുഷ്യത്വരഹിതമായ പീഡനങ്ങളില്‍ നിന്നും സാര്‍ ചക്രവര്‍ത്തിമാരുടെ കൂട്ടക്കൊലകളില്‍ നിന്നും യഹൂദര്‍ക്ക് താങ്ങും തണലുമായിരുന്നത് മുസ്ലിംകള്‍ മാത്രമായിരുന്നു. എന്തിനേറെ ഖലീഫമാരുടെ പ്രധാനമന്ത്രയായി പോലും ജൂതപ്രമുഖര്‍ അവരോധിക്കപ്പെട്ടിരുന്നു. കൂടാതെ അവര്‍ ഇസ്ലാമിക ഖിലാഫത്തിന് കീഴില്‍ സാംസ്‌കാരികമായി കൂടുതല്‍ ഔന്നിത്യങ്ങളില്‍ എത്തിപ്പെടുകയും ചെയ്തിരുന്നു.
എന്നിട്ടും ചരിത്രത്തിലെ അപിശപ്തയാമങ്ങളില്‍ സയണിസ്റ്റ് മേലങ്കിയണിഞ്ഞ ജൂതര്‍ മുസ്ലിംകളെ പിറന്നമണ്ണില്‍ നിന്ന് പോലും ആട്ടിപ്പുറത്താക്കുകയും കൂട്ടക്കുരുതിയുടെ നഖ്ബകള്‍ പടച്ചുവിടുകയും ചെയ്തു.
ചരിത്രപരമായ ആഴങ്ങളിലേക്ക് കടന്നുചെല്ലുന്ന ഈ പുസ്തകം ഫലസ്തീന്റെയും ജെറുസലമിന്റെയും പ്രാധാന്യങ്ങളെകൂടി വിളിച്ച് പറയുന്നുണ്. ഉമര്‍ (റ) കാലത്തെ ഖുദ്‌സ് കീഴടക്കലും റോമചക്രവര്‍ത്തിമാരുടെയും പോപിന്റെയും അധിനിവേശങ്ങളും സ്വലാഹുദ്ധീന്‍ അയ്യൂബിയുടെ ഖുദ്‌സ് കീഴടക്കലും ഖുദ്‌സ് നഷ്ടപ്പെടുത്തിയ ഫാത്തിമികളെ കുറിച്ചും ശേഷം തിരിച്ച് പിടിച്ച സല്‍ജുക് ഭരണത്തെ കുറിച്ചും അവസാനമായി ഓട്ടമന്‍ ഭരണത്തിന്റെ മധ്യകാലത്ത് ഖുദ്‌സ് നഷ്ടപ്പെട്ടതിനെ കുറിച്ചുമെല്ലാം ഗ്രന്ഥം സൂചാനാത്മകമായി പറഞ്ഞുവെക്കുന്നുണ്ട്. കൂടാതെ ഇസ്ലാമിലെ ആദ്യ ഖിബ് ല യായ മസ്ജിദുല്‍ അഖ്‌സയുടെ പ്രധാന്യത്തെ കുറിച്ചും ഗ്രന്ഥം പറഞ്ഞുവെക്കുന്നു. മസ്ജിദുല്‍ ഹറമിന്ന് ശേഷം നാല്‍പത് വര്‍ഷം കഴിഞ്ഞാണ് അല്‍ അഖ്‌സ സ്ഥാപിക്കുന്നത് എന്ന് നബി വചനങ്ങളില്‍ കാണാം.
അടിച്ചമര്‍ത്തലകള്‍ക്കും ഇസ്രയേല്‍ രാഷ്ട്രരൂപീകരണാനന്തരം സംഭവിച്ച കുടിയിറക്കങ്ങള്‍ക്കും നരനായാട്ടിന്നുമിടയില്‍ ഫലസ്തീന്‍ ജനതയുടെ ചെറുത്തു നില്‍പ്പിന്റെ കഥകളും കാണാതെ പോകാന്‍ സാധിക്കില്ല. വിശ്വാസ ദൃഢതടയുടെ മേലാപ്പ് വിരിച്ച് തലക്ക് മീതെ വന്നു പതിക്കുന്ന കൂറ്റന്‍ മിസൈലുകളെയെല്ലാം അവര്‍ നിര്‍വീര്യമാക്കി. മരിച്ച് വീണ സ്വന്തം മകന്റെയും മകളുടെയും ഭാര്യമാതാപിതാക്കളുടെയും മൃതദേഹത്തിനരികെ ഇരുന്ന് അവര്‍ സന്തോഷാശ്രുക്കളോടെ വിളിച്ച് പറഞ്ഞു, എന്റെ മകന്‍ ശഹീദായിരിക്കുന്നു, എന്റെ ഭാര്യ സ്വര്‍ഗസ്ഥയായിരിക്കുന്നു. കൈകളിലമരുന്ന വിലങ്ങുകളെ വകവെക്കാതെ അവര്‍ അല്ലാഹ് എന്ന് ഉറക്കെ വിളിച്ചു. തോക്ക് ചൂണ്ടി നില്‍ക്കുന്ന സയണിസ്റ്റ് ഭീകരരുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. പ്രിതിരോധത്തിന്റെ ആയിരം പടയങ്കികള്‍ക്ക് തുല്യമായ ആ പുഞ്ചിരികളില്‍ മുന്നില്‍ നില്‍ക്കുന്ന പട്ടാള വ്യൂഹം ഒരു പക്ഷെ നിര്‍വീര്യമായിട്ടുണ്ടാകണം. ഇത്തരത്തില്‍ ദൈന്യംദിനം നാം കണ്ടുകൊണ്ടിരിക്കുന്ന, കേട്ടുകൊണ്ടിരിക്കുന്ന ചെറുത്തുനില്‍പ്പിന്റെ കഥകള്‍ യാതൊരു നിര്‍വികാരതയും ഈ ഭീകരരില്‍ നമുക്ക് കാണാനാവില്ല. കാരണം അവരുടെ മസ്തിശ്കം സയണിസ്റ്റ് സിറിഞ്ചുകളാല്‍ മോര്‍ഫ് ചെയ്യപ്പെട്ടതാണ്. ടാങ്കറുകള്‍ക്ക് മുമ്പില്‍ കല്ലും കവണയും പിടിച്ച് പ്രതിരോധം തീര്‍ക്കുന്ന കുഞ്ഞുങ്ങളെ നാം കാണുന്നു. അപ്പം ചുട്ടും അമ്മയും കുഞ്ഞും കളിക്കേണ്ട ചെറുപ്രായത്തില്‍ ശഹീദ് കളിക്കുന്ന (ശഹീദായി അഭിനയിച്ച് ) ബാല്യങ്ങളെ നാം കാണുന്നു. അവരുടെ കണ്ണുകളില്‍ നമുക്ക് നിസ്സഹായത കാണാനാകില്ല. കാരണം ലോകത്ത് പ്രതിരോധം തീര്‍ക്കുന്ന തഴമ്പ് തട്ടാത്ത കൈകളെ നാം കാണുന്നത് ഫലസ്തീന്‍ ജനതയിലാണ്. ധീരശഹീദുക്കളായ മക്കളുടെ കഥചൊല്ലിക്കൊടുക്കുന്ന ഉമ്മമാരെ കാണുന്നത് നാം അവിടെയാണ്. പ്രതിരോധത്തിന്റെ ഇന്‍തിഫാദകള്‍ തീര്‍ക്കുകയാണവര്‍, ജീവിതം കൊണ്ടും മരണം കൊണ്ടും.
സൽമാൻ കൂടല്ലൂർ
COMMENTS