ജിദ്ദയിൽ നിന്നും 200 കിലോമീറ്റർ ദൂരമാണ് പ്രകൃതിരമണീയമായ ത്വാഇഫിലേക്കുള്ളത്. സമുദ്രനിരപ്പിൽ നിന്നും 1897 മീറ്റർ അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ ഇവിടെ തണുപ്പ് കൂടുതലാണ്. സൗദിയിൽ എവിടേയും ഉഷ്ണം പെയ്തിറങ്ങുമ്പോഴും ത്വാഇഫിൽ തണുപ്പായിരിക്കും. സൗദിയിൽ കാർഷിക വിഭവങ്ങളുടെ കലവറ കൂടിയാണ് ത്വാഇഫ്. മുന്തിരി, റുമ്മാൻ, അത്തിപ്പഴം തുടങ്ങിയവയും വിവിധയിനം പച്ചകറികളും ഇവിടെ കൃഷിചെയ്യുന്നു. ധരാളം മൃഗശാലകളും, പൂന്തോട്ടങ്ങളും, പാർക്കുകളും ഇവിടെ സന്ദർശകരെ ആകർഷിക്കുന്നു.
ഷറഫിയയിൽ നിന്നും ത്വാഇഫിലേക്ക് രാവിലെ പുറപ്പെടുന്ന ബസിന് മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്തു. ജോലി തിരക്ക് കാരണം ഉപ്പ ഞങ്ങളെ കൂടെയില്ലായിരുന്നു.10:00 മണിക്ക് തന്നെ ബസ് ത്വാഇഫ് ലക്ഷ്യമാക്കി കുതിച്ചു.ഞങ്ങൾ ഉൾപ്പെടെ മൂന്ന് മലയാളി ഫാമിലികൾ ബസിൽ ഉണ്ട് . ത്വാഇഫിലെ കാഴ്ചകൾ കാണിക്കുന്നതിനും വിശദീകരിക്കുന്നതിനും പല ഭാഷകളും അറിവുള്ള ഒരു ഗൈഡും കൂടെയുണ്ട് . ബാക്കിയുള്ളവർ മറ്റു ഭാഷക്കാരാണ്. ചുരങ്ങൾ കയറിയുള്ള റോഡുകളാണ് ത്വാഇഫിലേക്കുള്ളത്.നാട്ടിൽ നിന്ന് ഊട്ടിയിലേക്ക് പോകുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ബസുകൾ ചുരത്തിൽ കയറാൻ പാടില്ലാത്തതിനാൽ ഞങ്ങൾ മറ്റൊരു വഴിയിലൂടെ ത്വാഇഫിൽ എത്തി.ആ വഴി കൂടുതലും തുരങ്കങ്ങൾക്കുള്ളിലൂടെയായിരുന്നു.സൗദിയിലെ പരന്ന് കിടക്കുന്ന മരുഭൂമികളിൽ നിന്നും വിത്യസ്തമായി ചുറ്റിലും മരങ്ങളും പൂക്കളും പച്ചപ്പുകളും നിറഞ്ഞതാണ് ത്വാഇഫിലേക്കുള്ള വഴികൾ. കൂടെയുള്ള ഗൈഡ് വഴിയിലെ ഓരോ കാര്യങ്ങളും വിശദീകരിച്ചുതരുന്നുണ്ട്. "നാട്ടിൽ നിന്നും നിന്നെ കുതിരവട്ടത്തേയ്ക്ക് അയക്കുമെന്ന് പറയുന്നത് പോലെ സൗദിയിൽ ഉള്ളവർ നിന്നെ ത്വാഇഫിലേക്ക് അയക്കുമെന്നാണ് പറയാറ് ". ഇതും പറഞ്ഞു ബസ് വലിയ ഒരു ഹോസ്പിറ്റലിനു മുന്നിൽ എത്തി. സൗദിയിലെ പ്രധാന മനോരോഗ ചികിത്സ നടത്തുന്നത് തായ്ഫിലെ ഈ ഹോസ്പിറ്റലിലാണെന്നും ഗൈഡ് വിശദീകരിച്ചു.
ഇസ്ലാമിക ചരിത്രത്തിന് ത്വാഇഫിന്റെ മണ്ണിനും പങ്കുണ്ട്. പിതൃവ്യൻ അബൂത്വാലിബും പ്രിയ പത്നി ഖദീജ ബീവിയും മരണപെട്ട സങ്കടം പേറി നബിതങ്ങൾ ഇസ്ലാമിന്റെ പ്രബോധനത്തിനായി ത്വാഇഫിൽ വന്നു. അവിടെയുള്ള ജനങ്ങൾ നബിയെ വളരെയേറെ ഉപദ്രവിച്ചു . കല്ലേറുകൾ കൊണ്ട നബിയുടെ ഷറഫാക്കപ്പെട്ട ശരീരത്തിൽ നിന്നും രക്തം ഒലിക്കാൻ തുടങി.ക്ഷീണിതനായ നബിതങ്ങൾ അവിടെ ഉള്ള മുന്തിരി തോട്ടത്തിൽ വിശ്രമിച്ചു.അവിടേക്ക് മലക്കുകൾ ഇറങ്ങി വന്ന് നബിയോട് ത്വാഇഫിലെ ജനങ്ങളെ ഇരുമലകൾക്കിടയിൽ ഇടുക്കികളയണമോ യെന്ന് ചോദിച്ചപ്പോൾ തിരുനബി ശാന്തതയോടെ മറുപടി പറഞ്ഞു "അരുത് ഏകനായ അല്ലാഹുവിനെ ആരാധിക്കുന്ന സന്താനങ്ങൾ ഇവരുടെ തലമുറകളിൽ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ". ഞങ്ങളുടെ ബസ് ആ മുന്തിരി തോട്ടം ലക്ഷ്യമാക്കി നീങ്ങി മുന്തിരി വള്ളികളും മറ്റു പല തരം പഴങ്ങളും ആ തോട്ടത്തിൽ ഇപ്പോഴും കൃഷിചെയ്യുന്നുണ്ട് . തോട്ടത്തിന് നടുവിലായി ചെറിയ ഒരു പള്ളിയുമുണ്ട്. അവിടുന്ന് ദുആ ചെയ്ത് ഇറങ്ങി. അതിനോട് അടുത്ത് തന്നെയുള്ള നബിതങ്ങൾ വിശ്രമിച്ചിരുന്ന സ്ഥലത്തുനിർമിച്ച മറ്റൊരു പള്ളിയും സന്ദർശിച്ചു. അവിടെ നിന്നും അല്പം ദൂരം മാത്രമുള്ള മറ്റൊരു പള്ളിയിലേക്ക് ഞങ്ങൾ നടന്നു . നബിതങ്ങൾ ശത്രുക്കളുടെ മർദനം സഹിക്കവെയ്യാതെ അവിടെ ഇരുന്നിരുന്നുവെന്നും ത്വാഇഫിലെ ജനങ്ങൾ പാറ ഉരുട്ടിവിട്ട് നബിയെ വധിക്കാൻ ഗൂഡാലോചനടത്തിയിരുന്നുവെന്നും ആ പാറ ജിബ്രീൽ തടഞ്ഞുനിർത്തിയെന്നൊക്കെയുള്ള ചരിത്രങ്ങൾ ഗൈഡ് പറഞ്ഞു. അവിടെ ഉള്ള രണ്ട് ചെറിയ പള്ളികളും സന്ദർഷിച്ചു.
അടുത്ത ലക്ഷ്യം ഇബ്നു അബ്ബാസ് മസ്ജിദ് ആണ്. ത്വാഇഫിലെ വളരെ പഴക്കമുള്ള പള്ളികളിലൊന്നാണ് ഇത്. ഹിജ്‌റ 592 ലാണ് ആദ്യമായി മസ്ജിദ് നിർമിച്ചത്. ദീനികാര്യങ്ങളിൽ കൂടുതൽ അറിവുള്ളവരാരിരുന്നു ഇബ്നു അബ്ബാസ് (റ ). അദ്ദേഹത്തിലൂടെ നിരവധി ഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.ബാബു അബ്ദുള്ള ഇബ്നു അബ്ബാസ് എന്നെഴുതിയ വലിയ ഗൈറ്റ് ദൂരെ നിന്ന് തന്നെ കാണാനാകും.ഇബ്നു അബ്ബാസ് മസ്ജിദിനോട് ചേർന്ന് തന്നെയാണ് അദ്ദേഹതിന്റെ പേരിലുള്ള ലൈബ്രറിയും.15000 ചതുരശ്രമീറ്ററാണ് പള്ളിയുടെ വിസ്തീർന്നം. വലിയ പള്ളിയാണെങ്കിലും അതിന് ഒരു മിനാരം മാത്രമാണുള്ളതെന്നതുതന്നെയാണ് അതിന്റെ പ്രത്യേകത . പള്ളിയുടെ അകത്തുനിറയെ തൂണുകളാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം നിസ്കരിക്കാനുള്ള സൗകര്യവും നല്ല വൃത്തിയുള്ളതുമായിരുന്നു അവിടം . പള്ളിയോട് ചേർന്നുള്ള വലിയ മതിൽ കെട്ടിനുള്ളിലാണ് അദ്ദേഹത്തിന്റെ കബറിടം. ഞങ്ങൾ പുറത്ത് നിന്ന് സലാം പറഞ് ദുആ ചെയ്തു. പള്ളിയിൽ നിന്നും ളുഹർ നിസ്കരിച്ചു.പള്ളിയുടെ അകത്ത് നിസ്കരിക്കുന്നവരെ ശ്രദ്ധിക്കുന്നതിനും തിരക്കുകൾ നിയന്ത്രിക്കുന്നതിനും പ്രത്യേക ആളുകൾ ഉണ്ട്.
അവിടെ നിന്നും ഞങ്ങൾ ലൈബ്രറി കാണുന്നതിനായി നടന്നു. ലൈബ്രറി ഓപ്പൺ അല്ലായിരുന്നു. അതിനെ കുറിച്ചുള്ള വിവരങ്ങൾ അവിടെ മനോഹരമായി എഴുതി വെച്ചിരുന്നു. സമയം ഉച്ചകഴിയാറായി എല്ലാവർക്കും വിശപ്പ് ശക്തമായതിനാൽ ഞങളുടെ അടുത്ത ലക്ഷ്യം ഉച്ചഭക്ഷണമായിരുന്നു. അല്പം സഞ്ചരിച്ചശേഷം മലയാളികൾ ജോലി ചെയ്യുന്ന ഹോട്ടൽ കണ്ടെത്തി . ബിരിയാണി ഓർഡർ ചെയ്തു .ഭക്ഷണം കഴിച്ച ശേഷം വീണ്ടും യാത്ര തുടർന്നു. ത്വാഇഫിലെ അൽ ഹദയിലേക്കായിരുന്നു അടുത്ത യാത്ര.ലോകത്തിലെ അധികം തൂണുകളില്ലാത്ത ഏറ്റവും നീളം കൂടിയ കേബിൾ കാർ യാത്രയാണ് ഇതെന്ന് ഗൈഡ് യാത്രക്കിടയിൽ സൂചിപ്പിച്ചു. ഉയരമുള്ള ജബൽ അൽ ഹദ യിൽ നിന്നുമാണ് ഇതിലെ യാത്ര ആരംഭിക്കുന്നത്. എല്ലാവരും കേബിൾ യാത്രക്കുള്ള ടിക്കറ്റ് എടുക്കുന്നുണ്ട്. പേടി തോന്നി മാറിയെങ്കിലും ഗൈഡിന്റെ നിർബന്ധപ്രകാരം ഞങ്ങളും രണ്ട് ടിക്കറ്റ് എടുത്തു .പത്ത് വയസ്സിനുതാഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ടെന്ന് പറഞ്ഞത് കൊണ്ട് അനിയൻ ടിക്കറ്റ് അവശ്യം വന്നില്ല.
ചുറ്റിലും ഗ്ലാസ്സ് കൊണ്ടു മൂടിയ ഒരു പെട്ടി പോലെയാണ് കേബിൾ കാർ ആദ്യമായി കണ്ടപ്പോൾ തോന്നിയത്. ഒരു കാറിൽ മാക്സിമം എട്ട് പേർക്ക് യാത്രചെയ്യാം.2001 ൽ നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി പ്രീമിയം കമാൻണ്ടറുമായ കിരീടവകാശി അബ്ദുള്ളയാൻ ടെലിഫെറിക് തായ്‌ഫ് ചെയർ ലിഫ്റ്റ് സംവിധാനം ഉദ്ഘടനം ചെയ്തത്. കേബിൾ കാറിൽ കയറാൻ നീണ്ടു നിൽക്കുന്ന വരിയിൽ ഞങ്ങളും നിന്നു. അൽ ഹദ യെന്ന ഉയർന്നു നിൽക്കുന്ന പർവതത്തിന്റെ ഏറ്റവും ഉയരത്തിൽ നിന്ന് ദൂരെയായി കാണുന്ന ജബൽ അൽ കാറ യെന്ന അധികം ഉയരമില്ലാത്ത പർവതം വരേ കട്ടിയുള്ള ഒരു കയർ പോലെ കമ്പികൾ വലിച്ചു കെട്ടിയിരിക്കുന്നു. ഈ കയറിൽ ഇരുമ്പിന്റെ കുളത്ത് കൊണ്ടു തൂക്കിയിട്ട ചുറ്റിലും ഗ്ലാസ്സ് ഇട്ടു മൂടിയ ചതുരപ്പെട്ടികൾ നീങ്ങികൊണ്ടിരിക്കുന്നു . പർവതങ്ങൾക്കിടയിലൂടെയുള്ള 5 കിലോ മീറ്റർ ദൈർക്യമുള്ള യാത്ര സാഹസികം നിറഞ്ഞത് തന്നെയാണ്. അവിടെയുള്ളവരോടെല്ലാം യാത്രയെകുറിച്ച് അന്യോഷിച്ചു "പേടിക്കേണ്ട ആവശ്യമില്ല"എന്നായിരുന്നു മറുപടി. ഹൃദയസമ്പന്നമായ രോഗമുള്ളവർ അതിൽ കയറരുതെന്ന് അവർ ആദ്യമേ പറഞ്ഞിരുന്നു. ഞങ്ങൾക്ക് കയറാനുള്ളകാർ വന്നു . രണ്ടു വശത്തും സീറ്റുകൾ ഉണ്ട്. ചുറ്റിലും ഗ്ലാസ്സ് കൊണ്ട് മൂടിയിരിക്കുന്നു.ഉള്ളിൽ ചെറിയ പേടിതോന്നി. കാറിന്റെ ഗ്ലാസാൽ നിർമിച്ച ഡോർ അടഞ്ഞു. ഞങളുടെ കാർ നീങ്ങിതുടങി. വൈകുന്നേരത്തോട് അടുത്തത് കൊണ്ടുതന്നെ നല്ല കാലാവസ്ഥയായിരുന്നു.
ചുറ്റിലും ഗ്ലാസ്സായതിനാൽ പുറത്തെ കാഴ്ചകൾ വ്യക്തമായി കാണാമായിരുന്നെങ്കിലും പേടി കാരണം കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. കുത്തനെയുള്ള വലിയ പർവതങ്ങൾക്കിടയിലൂടെ യുള്ള യാത്ര പേടിപ്പെടുത്തുന്നത് തന്നെയാണ്. ത്വാഇഫിന്റെ ഭംഗി പൂർണ്ണമായും കേബിൾ കാറിൽ ഇരുന്ന് കാണാം . വലിയയൊരു സർപ്പം ഇഴഞ്ഞു പോകുന്നത് പോലെയുള്ള മനോഹരമായ ത്വാഇഫ് ചുരം കയറി നീങ്ങുന്ന വാഹനങ്ങളുടെ മീതെകൂടിയാണ് ഈ യാത്ര. താഴെവീഴുമോ യെന്ന പേടി കാരണം ഉമ്മ കണ്ണ് തുറക്കുക പോലും ചെയ്തില്ല .ജബൽ അൽ ഹദയിൽ നിന്നും ആരംഭിക്കുന്ന യാത്ര കാരക്കോറം പർവതനിരയുടെ അടിയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരഗ്രാമമായ അൽ കാറിലേക്ക് നയിക്കുന്നു. കേബിൾ കാർ ചെന്നെത്തുന്നത് മനോഹരമായ ഒരു വാട്ടർ പാർക്കിലേക്കാണ്. വെള്ളത്തിൽ ആർത്തുതിമർക്കുന്ന കുട്ടികളെ കേബിൾ കാറിൽ നിന്നുതന്നെ കാണാനാകും. പാർക്കിൽ ഇറങ്ങുന്നവർക്ക് ഇറങ്ങാം.ഞങ്ങൾ അൽ ഹദയിലേക്ക് തന്നെ തിരിച്ചു . ഗ്രാമത്തിന്റെയും പർവതങ്ങളുടെയും അതിമനോഹരമായ കാഴ്ചകാളോടെ കാർ കുന്നിൻ മുകളിലേക്ക് തന്നെ പതിയെ നീങ്ങി. ഒരു കാറിനു പിറകിൽ ഒന്നായി ഓരോ കാറും കുന്നിനു താഴേക്കും മുകളിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതിലുള്ളവർ നിലവിളിക്കുന്നതും , ക്യാമറ പിടിക്കുന്നത്, എതിരെ വരുന്ന കാറിലെ യാത്രക്കാർക്ക് കൈ വീശി കാണിക്കുന്നതുമെല്ലാം കേബിൾ കാറിലെ അനുഭവങ്ങളാണ്.തിരിച്ചു പർവതത്തിനു മുകളിൽ പ്രവേശിക്കുന്നത് കാണുമ്പോൾ പേടി തോന്നി. കുത്തനെ മുകളിലേക്കുള്ള കയറ്റം ഇതെങ്ങാനും താഴോട്ട് തന്നെ ഇറങ്ങുമോ യെന്ന് തോന്നിപ്പോകും . പർവതങ്ങൾക്കിടയിലൂടെയുള്ള നടപ്പാതയിൽ ആളുകൾ നടന്നുനീങ്ങുന്നത് ഉറുമ്പ് അരിച്ചു നീങ്ങുന്നത് പോലെയാണ് കാറിൽ ഇരുന്ന് നോക്കുമ്പോൾ തോന്നുന്നത് . അൽ ഹദയുടെ മുകളിലേക്ക് കയറിയപ്പോൾ ഞാനും കണ്ണുകൾ അടച്ചു. ചെറിയ ഒരു ഇളക്കം അനുഭവപ്പെട്ടപോഴാണ് കണ്ണ് തുറന്നത് കേബിൾ കാർ തിരിച്ചു അൽ ഹദയിൽ കയറി. അൽഹംദുലില്ലാഹ്.... കാറിൽ നിന്നും ഇറങ്ങി. എല്ലാവരും അവരുടെ അനുഭങ്ങൾ പങ്കുവെച്ചു.
അവിടെയുള്ള പള്ളിയിൽ നിന്നും അസർ നിസ്കരിച്ച ശേഷം ഞങ്ങൾ യാത്ര തിരിച്ചു . റോഡിൽ വാഹനങ്ങളുടെ തിരക്ക് കൂടിയിരിക്കുന്നു. ത്വാഇഫിലെ റുതഫ് പാർക്ക് ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യമെങ്കിലും സമയം മഗ്‌രിബിനോട് അടുത്തപ്പോഴും റോഡിൽ തിരക്കിനൊരു കുറവുമില്ലാത്തത് കാരണം ബസ് ഷറഫിയ ലക്ഷ്യമാക്കി തിരിച്ചു . മക്ക പരിസരത്തുകൂടിയാണ് യാത്ര. ഹറമിന് അടുത്തെതുന്നതിനു മുമ്പ് തന്നെ പ്രകാശപൂരിതമായി നിൽക്കുന്ന ക്ലോക്ക് ടവർ കാണാമായിരുന്നു. അല്പസമയതിന് ശേഷം ബസ് ഷറഫിയയിൽ എത്തി. ഉപ്പ അവിടെ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തിരിച് റൂമെത്തുന്നത് വരെ അനിയന്റെ വായയിൽ കേബിൾ കാറിലെ അനുഭവങ്ങളും കാഴ്ചകളും മാത്രമായിരുന്നു.
`ഓരോ യാത്രകളും പുതിയ അനുഭങ്ങളും അത്ഭുതങ്ങളുമാണ് ´.
ദില്‍ഷ തസ്നി
COMMENTS